Sunday, February 9, 2014

മയിൽപ്പീലി


കാലത്തിന്റെ കണക്കുപുസ്തകത്തിൽ, താളം തെറ്റിയ സമവാക്യങ്ങൾക്കിടയിൽ,
മാനം കാട്ടാതെ,
ഞാൻ കാത്തുവെച്ച മയിൽപ്പീലി
ഇതു വരെ പെറ്റില്ല.

കണ്ണീരുണങ്ങിപ്പിടിച്ച കുട്ടിക്കാലം
കനവുകളിൽ പൂക്കൾ കരിഞ്ഞ കൗമാരം മൂർഛകളിൽ സ്വയം നഷ്ടപ്പെട്ട യൗവനം
ഇത്ര നാളും
ഞാൻ കാത്തിരിക്കുകയായിരുന്നു.

പകുതിയും 
ചിതൽതിന്നുപോയ
ജീവിതത്തിന്റെ പഴന്താളുകളിലെവിടെയോ
പരതിയിട്ടും പരതിയിട്ടും കിട്ടാതെ
ഒരോർമ്മത്തെറ്റുപോലെ
ഇന്നും
എന്റെ മയിൽപ്പീലി.

Saturday, April 3, 2010

ഉയിർത്തെഴുന്നേൽ‌പ്പ്

ഇന്ന്,
ക്രിസ്തുവിന് വിചാരണ.

നിന്നെപ്പോലെ
നിന്റെ അയൽക്കാരനെയും
സ്ന്ഹിക്കാൻ പറഞ്ഞതിന്,
ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള
പൌരോഹിത്യ മേൽക്കോയ്മകൾ
മുറിക്കുവാൻ പറഞ്ഞതിന്,
ഇന്ന്,
ക്രിസ്തുവിന് വിചാരണ

അവസാനത്തെ ശിഷ്യനും
തള്ളിപ്പറയുമ്പോഴും
നിന്റെ കണ്ണുകളിൽ
സ്നഹം തുളുമ്പുന്നു.

അർദ്ധനഗ്നതയും
മുൾക്കിരീടവും മാത്രം
സ്വന്തമായുള്ള ക്രിസ്തുവിനെ നോക്കി
നീതിദേവത ചിരിക്കുന്നു.

കൊള്ളക്കാരെ
കുരിശിൽ നിന്നും മോചിപ്പിച്ച ജനം
അവർക്ക് കൊട്ടാരങ്ങൾ പണിയുന്നു.

ആരാന്റെ പാപത്തിന്റെ കുരിശുചുമന്ന്
ക്രിസ്തു(മാർ) കിതയ്ക്കുന്നു.
നിന്റെ രക്തം കൊണ്ട്
ശുദ്ധീകരിക്കപ്പെട്ടവർ
അപ്പവും വീഞ്ഞും കഴിച്ച്
ഏമ്പക്കം വിട്ട്
തിരുമുറിവുകളെണ്ണി വാതുവെക്കുന്നു.

മുപ്പതുവെള്ളിക്കാശിന്റെ
മൂലധനത്തിൽ നിന്നും
യൂദാസുമാർ വളർന്നിരിക്കുന്നു.

കഴുകിയിട്ടും കഴുകിയിട്ടും പോകാതെ,
നീതിമാന്റെ ചോരക്കറ.
ന്യായാസനങ്ങൾ,
വിധിവാചകങ്ങൾ,
കുരിശുമരണങ്ങൾ.
മറിയത്തിന്റെ കണ്ണുനീർ
കടലായ്പ്പരക്കുന്നു.

ഉയിർത്തെഴുന്നേൽ‌പ്പ്
അകലെയാണ്.
ഇപ്പോഴും.

Monday, March 22, 2010

രണ്ടു കുന്നുകൾ

രണ്ടു കുന്നുകൾ
ഞാനും നീയും
തല താഴ്ത്താതെ
അടുത്തെങ്കിലും
പരസ്പരം നോക്കാതെ.

നമുക്കിടയിൽ,
മൌനം, ശൂന്യത, ഇരുട്ട്.
ക്ലിപ്തതയില്ലാത്ത
ഇടവേളകളിൽ,
ദീർഘനിശ്വാസങ്ങളുടെ
പ്രതിധ്വനികളുമായി
വട്ടം ചുറ്റുന്ന
മടുപ്പിക്കുന്ന മണമുള്ള കാറ്റ്.

ചുവരിലെ ഘടികാരത്തിനും
എന്റെ ഹൃദയത്തിനും
ഒരേ മിടിപ്പ്.
മുമ്പൊക്കെ,
കൃത്യമായിപ്പറഞ്ഞാൽ
നാം കുന്നുകളാകുന്നതിനു മുമ്പ്,
നമുക്കൊരേ ഹൃദയമിടിപ്പായിരുന്നു.

ഒരു ചെറിയ
സൌന്ദര്യപ്പിണക്കത്തിന്റെ
ചാറ്റൽമഴയെ
ഉരുൾപൊട്ടിപ്പെരുപ്പിച്ച്
പ്രളയമാക്കി വളർത്തിയതും
ഒരു വസന്തത്തെ മുക്കിക്കൊന്നതും
തീരെ ശരിയായില്ല.

ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ
തപസ്സിരുന്ന
എന്റെ മനസ്സ്
മൌനത്തിന്റെ വാൽമീകം
പൊളിച്ച്
പെട്ടെന്ന് തത്ത്വജ്ഞാനിയായി.

അല്ലെങ്കിലും,
കൊച്ചുകൊച്ചുപിണക്കങ്ങളുടെ
മഞ്ഞുതുള്ളികളെ
സ്നഹത്തിന്റെ ചെപ്പിലടച്ച്,
മുത്തുകളാക്കി വളർത്തുന്ന
ചെപ്പടിവിദ്യ പഠിക്കണമെന്ന്
നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ?
(എനിക്ക് പഠിക്കാൻ നേരമില്ല).

എനിക്കിനി
കാത്തിരിക്കാൻ വയ്യ.
പ്രണയത്തിന്റെ പുതുമഴ കാത്തിരുന്ന
എന്റെ ഹൃദയം
തീർത്തു പറഞ്ഞു.

ഇരുട്ടിൽ
എന്റെ കൈവിരലുകൾക്കുവേണ്ടി
കാത്തിരുന്ന ഒരു കൈ.
എന്റെ ചുണ്ടുകൾക്കുവേണ്ടി
കാത്തിരുന്ന ചുണ്ടുകൾ…
വീണ്ടും പ്രണയത്തിന്റെ മഴ..

ഇനി
ഒരറിയിപ്പുണ്ടാകുന്നതു വരെ
നാം കുന്നുകളല്ല.

Thursday, March 18, 2010

നിശാഗന്ധി

പതിവായി രാത്രിയിൽ പൂക്കുന്ന നിന്നെ
ഞങ്ങൾക്കിടയിലെ
കുരുത്തം കെട്ട ഒരു കവിയാണ്
നിശാഗന്ധി എന്ന് ആദ്യം വിളിച്ചത്.
പിന്നെയത് നഗരത്തിൽ നിന്റെ പേരായി.

ആ‍ദ്യമായി കാണുമ്പോൾ,
സിനിമാതീയറ്ററിന്റെ മുമ്പിലെ
തട്ടുകടയിൽ നിന്നും
ആർത്തിയോടെ ദോശതിന്നുന്ന നീ.

പിന്നീട് പലവട്ടം,
നഗരത്തിലെ പഴയ ബസ് സ്റ്റാന്റിൽ,
റയിൽവെ സേറ്റഷനിൽ,
ആൾത്തിരക്കിൽ നിന്നൊഴിഞ്ഞ്
കണ്ണത്തുംദൂരത്ത്
വിലകുറഞ്ഞ മണം പൂശി
കറുപ്പുപടർന്ന കൺ തടങ്ങളും
കാമം എന്നേ വറ്റിപ്പോയ കണ്ണുകളുമായി
പൂചൂടി ചിരിച്ചുനിൽക്കുന്ന നീ

ഫെമിനയും വിമെൻസ് എറയും തൂക്കി
കാമസൂത്രയും സ്ത്രീസ്വാതന്ത്ര്യവും ഡിസ്കസ് ചെയ്ത്
സ്ത്രീശാക്തീകരണത്തിന്റെ മേച്ചിൽ‌പ്പുറങ്ങളിലേക്ക്
ദുർമ്മേദസ്സടിഞ്ഞ
പ്റുഷ്ഠം കുലുക്കി നടന്നുപോകുന്ന കൊച്ചമ്മമാരുടെ
പുച്ഛം നിറഞ്ഞ നോട്ടം.

കമ്പോളവൽക്കരണത്തിന്റെ
മത്സരത്തിരക്കിലും
ബ്രാൻഡ്നെയിമും പരസ്യവുമില്ലാതെ നീ.

കഫം നിറഞ്ഞ തുപ്പൽ വിഴുങ്ങി
നരച്ച കാമം നുരയുന്ന കണ്ണുകളിലെ
വിഷസൂചികൾ കൊണ്ട്
നിന്റെ മാംസത്തൂക്കമളക്കുന്നവർ.
ഇരുളിന്റെ കൂടാരത്തിലെ
കാമദേവപ്പരിഷകൾ.


വിൽ‌പ്പനച്ചരക്കും
വിൽ‌പ്പനക്കാരിയും
നീ തന്നെയാകുന്നതു കൊണ്ട്
പാവാടച്ചരടിലെ ഊരാക്കുടുക്കിന്
വിലപേശിത്തോൽക്കുന്ന നീ.

ദേശവും തറവാടും ജാതിയും ചോദിക്കാതെ
കറുപ്പും വെളുപ്പും ഭേദമില്ലാതെ
നാഭിച്ചുഴിയിൽ സോഷ്യലിസം വിളമ്പുന്നവൾ.

അവസാനം കാണുമ്പോൾ
ജനറലാശുപത്രിയിലെ വരാന്തയിൽ
ഈച്ചയരിക്കുന്ന
ഒരസ്ഥിപഞ്ജരത്തിനെ മാറോടുചേർത്ത്
കുനിഞ്ഞിരുന്ന് വിങ്ങിക്കരയുന്ന നീ.

മുടിക്കെട്ടിലെ പൂവുകൾ ചതഞ്ഞു വാടിയിരുന്നു.

പിന്നീടൊരിക്കലും നിശാഗന്ധിയായ് നീ പൂത്തില്ല.

Monday, August 11, 2008

വിപ്ലവത്തിന്റ്റെ പാഠഭേദങ്ങള്‍

ഇന്ന്,

പ്രോമിത്യൂസിന്റ്റെ കരള്‍തിന്ന്
ചീ‍ര്‍ത്ത കഴുകന്‍
‍സ്പാര്‍ട്ടക്കസിന്റ്റെ
പ്രതിമയില്‍ ‍കാഷ്ഠിക്കുന്നു.

ആഗോളവല്ക്കരണത്തിന്റ്റെ
പൊക്കിള്‍ച്ചുഴിപ്രദര്‍ശനത്തില്‍
‍അടിമകളുടെ കാമം തിളയ്ക്കുന്നു.
അവര്‍ വീണ്ടും വീണ്ടും അടിമകളാക്കപ്പെടുന്നു.

ചെഗുവേരയുടെ ചിത്രം
നെഞ്ചില്‍ പച്ച കുത്തിയവര്‍
കഞ്ചാവുതോട്ടങ്ങള്‍ക്ക്
കരം പിരിക്കുന്നു.

വസന്തത്തിലെ ഇടിമുഴക്കങ്ങള്‍ക്ക്
കാത്തിരിക്കാന്‍ പറഞ്ഞ്
കൈവീശി കാടുകയറിയവര്‍
‍കാഷായവും കുരിശും ധരിച്ച്
ശാന്തിമാര്‍ഗ്ഗത്തില്‍ സമാധിയിരിക്കുന്നു.

ചുവന്ന സൂര്യനെ സ്വപ്നം കണ്ട്,
കൈവിലങ്ങുകളിലേക്ക് നോക്കി
നെടുവീര്‍പ്പിടുന്നവരോട്
ഞാനെന്തു പറയാന്‍ ???

Wednesday, August 6, 2008

കണ്ണനെക്കാത്ത്

രാധയ്ക്കു പരിഭവമേതുമില്ലെന്‍ കണ്ണാ
കാര്‍മുകില്‍ വര്‍ണ്ണാ നീയെങ്ങുപോയി ?
കാളിയന്മാരൊരു നൂറായ്പ്പെരുകുന്നു
കാളിന്ദി കാകോളമായ് മാറുന്നു.
മാതൃദുഗ്ദ്ധങ്ങളില്‍ നഞ്ഞുകലക്കുന്ന
പൂതന പുണ്യചരിത ചമയുന്നു.
ഉഗ്രസേനന്മാര്‍ തുറുങ്കില്‍ പിടയുന്നു
കംസന്മാര്‍ ചെങ്കോലടക്കിടുന്നു
വൃന്ദാവനങ്ങളില്‍ പച്ചപ്പ് മായുന്നു
കരിമുകില്‍വര്‍ണ്ണാ നീയെങ്ങുപോയി ?
കൃഷ്ണമാര്‍ വാണിഭക്കോലങ്ങളാകുന്നു
പാണ്ഡവര്‍ ദാസരായ് കുമ്പിടുന്നു.
അധര്‍മ്മത്തിന്നക്ഷൌഹിണികള്‍ പെരുകുന്നു
പാര്‍ത്ഥന്‍ കര്‍ത്തവ്യം മറന്നിടുന്നു
ഗോശാലകളിന്നറവു കേന്ദ്രങ്ങളായ്
ഗോപാലബാലാ നീയെങ്ങുപോയി ?
പ്രേമാമൃതം പകര്‍‍ന്നേകേണ്ട, രാധയെ
തെല്ലും സ്മരിക്കേണ്ട, യെങ്കിലും
ധര്‍മ്മത്തിന്നക്ഷയപാത്രവുമായ് വരും
കണ്ണനെക്കാത്തിരിക്കുന്നു ഞാന്‍ രാധിക.

നീ ഓര്‍ക്കുന്നോ പെണ്ണേ


അന്നു നമ്മളാ കുന്നിന്‍ ചെരുവില്‍
പൂ പറിക്കാന്‍ പോയതോര്‍ക്കുന്നോ പെണ്ണേ
കാട്ടുപൂവിന്നഴകു നിനക്കെന്നോതി
ഞാന്‍ നിന്നെ ചേര്‍ത്തു നിര്‍ത്തവേ
അന്തിമാനത്തിന്‍ ചോപ്പുപോലപ്പോള്‍
നിന്‍ കവിള്‍ത്തടം ചോന്നുതുടുക്കേ
നിന്‍ കവിളില്‍ നുണക്കുഴിപ്പൂവില്‍
തേന്‍ കുടിച്ചുഞാന്‍ മത്തനായ് പെണ്ണേ
നിന്റ്റെ ചുണ്ടിലെയാര്‍ദ്രത മോന്തി
ഉള്ളിന്നുള്ളിലെ ദാഹം ഞാന്‍ തീര്‍ക്കേ
പാതികൂമ്പിയ നിന്റ്റെ മിഴിയില്‍
നക്ഷത്രം പൂത്തത് കണ്ടു ഞാന്‍ പെണ്ണേ
കാട്ടുചോലക്കുളിരില്‍ നാം നീന്തി
കായ്കനി തിന്നു പൈദാഹം മാറ്റി
രാവുചായുമ്പോള്‍ വള്ളിക്കുടിലില്‍
പന്തല്‍ വിരിച്ച നിലാവിന്റ്റെ ചോട്ടില്‍
നമ്മളിരുന്നു കുന്നിമണിച്ചെപ്പില്‍
സ്വപ്നങ്ങള്‍ കൂട്ടിയതോര്‍ക്കുന്നോ പെണ്ണേ


കാലമെത്ര കടന്നു, നാമെത്ര
രാപ്പകലുകളൊന്നിച്ചു താണ്ടി
ഒന്നുകൂടിയാ കുന്നിന്‍ ചെരുവിലൂ-
ടൊന്നിനുമല്ലാതൊന്നു നടക്കാന്‍
നാമിരുപേരും താങ്ങായി നിന്നാ
പോയകാലങ്ങളോര്‍ത്തു നിറയാന്‍
കൊച്ചുമക്കളറിയേണ്ട, നാളെ
കാലത്തേല്‍ക്കണം, പോകണം, പെണ്ണേ.