Monday, March 22, 2010

രണ്ടു കുന്നുകൾ

രണ്ടു കുന്നുകൾ
ഞാനും നീയും
തല താഴ്ത്താതെ
അടുത്തെങ്കിലും
പരസ്പരം നോക്കാതെ.

നമുക്കിടയിൽ,
മൌനം, ശൂന്യത, ഇരുട്ട്.
ക്ലിപ്തതയില്ലാത്ത
ഇടവേളകളിൽ,
ദീർഘനിശ്വാസങ്ങളുടെ
പ്രതിധ്വനികളുമായി
വട്ടം ചുറ്റുന്ന
മടുപ്പിക്കുന്ന മണമുള്ള കാറ്റ്.

ചുവരിലെ ഘടികാരത്തിനും
എന്റെ ഹൃദയത്തിനും
ഒരേ മിടിപ്പ്.
മുമ്പൊക്കെ,
കൃത്യമായിപ്പറഞ്ഞാൽ
നാം കുന്നുകളാകുന്നതിനു മുമ്പ്,
നമുക്കൊരേ ഹൃദയമിടിപ്പായിരുന്നു.

ഒരു ചെറിയ
സൌന്ദര്യപ്പിണക്കത്തിന്റെ
ചാറ്റൽമഴയെ
ഉരുൾപൊട്ടിപ്പെരുപ്പിച്ച്
പ്രളയമാക്കി വളർത്തിയതും
ഒരു വസന്തത്തെ മുക്കിക്കൊന്നതും
തീരെ ശരിയായില്ല.

ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ
തപസ്സിരുന്ന
എന്റെ മനസ്സ്
മൌനത്തിന്റെ വാൽമീകം
പൊളിച്ച്
പെട്ടെന്ന് തത്ത്വജ്ഞാനിയായി.

അല്ലെങ്കിലും,
കൊച്ചുകൊച്ചുപിണക്കങ്ങളുടെ
മഞ്ഞുതുള്ളികളെ
സ്നഹത്തിന്റെ ചെപ്പിലടച്ച്,
മുത്തുകളാക്കി വളർത്തുന്ന
ചെപ്പടിവിദ്യ പഠിക്കണമെന്ന്
നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ?
(എനിക്ക് പഠിക്കാൻ നേരമില്ല).

എനിക്കിനി
കാത്തിരിക്കാൻ വയ്യ.
പ്രണയത്തിന്റെ പുതുമഴ കാത്തിരുന്ന
എന്റെ ഹൃദയം
തീർത്തു പറഞ്ഞു.

ഇരുട്ടിൽ
എന്റെ കൈവിരലുകൾക്കുവേണ്ടി
കാത്തിരുന്ന ഒരു കൈ.
എന്റെ ചുണ്ടുകൾക്കുവേണ്ടി
കാത്തിരുന്ന ചുണ്ടുകൾ…
വീണ്ടും പ്രണയത്തിന്റെ മഴ..

ഇനി
ഒരറിയിപ്പുണ്ടാകുന്നതു വരെ
നാം കുന്നുകളല്ല.

Thursday, March 18, 2010

നിശാഗന്ധി

പതിവായി രാത്രിയിൽ പൂക്കുന്ന നിന്നെ
ഞങ്ങൾക്കിടയിലെ
കുരുത്തം കെട്ട ഒരു കവിയാണ്
നിശാഗന്ധി എന്ന് ആദ്യം വിളിച്ചത്.
പിന്നെയത് നഗരത്തിൽ നിന്റെ പേരായി.

ആ‍ദ്യമായി കാണുമ്പോൾ,
സിനിമാതീയറ്ററിന്റെ മുമ്പിലെ
തട്ടുകടയിൽ നിന്നും
ആർത്തിയോടെ ദോശതിന്നുന്ന നീ.

പിന്നീട് പലവട്ടം,
നഗരത്തിലെ പഴയ ബസ് സ്റ്റാന്റിൽ,
റയിൽവെ സേറ്റഷനിൽ,
ആൾത്തിരക്കിൽ നിന്നൊഴിഞ്ഞ്
കണ്ണത്തുംദൂരത്ത്
വിലകുറഞ്ഞ മണം പൂശി
കറുപ്പുപടർന്ന കൺ തടങ്ങളും
കാമം എന്നേ വറ്റിപ്പോയ കണ്ണുകളുമായി
പൂചൂടി ചിരിച്ചുനിൽക്കുന്ന നീ

ഫെമിനയും വിമെൻസ് എറയും തൂക്കി
കാമസൂത്രയും സ്ത്രീസ്വാതന്ത്ര്യവും ഡിസ്കസ് ചെയ്ത്
സ്ത്രീശാക്തീകരണത്തിന്റെ മേച്ചിൽ‌പ്പുറങ്ങളിലേക്ക്
ദുർമ്മേദസ്സടിഞ്ഞ
പ്റുഷ്ഠം കുലുക്കി നടന്നുപോകുന്ന കൊച്ചമ്മമാരുടെ
പുച്ഛം നിറഞ്ഞ നോട്ടം.

കമ്പോളവൽക്കരണത്തിന്റെ
മത്സരത്തിരക്കിലും
ബ്രാൻഡ്നെയിമും പരസ്യവുമില്ലാതെ നീ.

കഫം നിറഞ്ഞ തുപ്പൽ വിഴുങ്ങി
നരച്ച കാമം നുരയുന്ന കണ്ണുകളിലെ
വിഷസൂചികൾ കൊണ്ട്
നിന്റെ മാംസത്തൂക്കമളക്കുന്നവർ.
ഇരുളിന്റെ കൂടാരത്തിലെ
കാമദേവപ്പരിഷകൾ.


വിൽ‌പ്പനച്ചരക്കും
വിൽ‌പ്പനക്കാരിയും
നീ തന്നെയാകുന്നതു കൊണ്ട്
പാവാടച്ചരടിലെ ഊരാക്കുടുക്കിന്
വിലപേശിത്തോൽക്കുന്ന നീ.

ദേശവും തറവാടും ജാതിയും ചോദിക്കാതെ
കറുപ്പും വെളുപ്പും ഭേദമില്ലാതെ
നാഭിച്ചുഴിയിൽ സോഷ്യലിസം വിളമ്പുന്നവൾ.

അവസാനം കാണുമ്പോൾ
ജനറലാശുപത്രിയിലെ വരാന്തയിൽ
ഈച്ചയരിക്കുന്ന
ഒരസ്ഥിപഞ്ജരത്തിനെ മാറോടുചേർത്ത്
കുനിഞ്ഞിരുന്ന് വിങ്ങിക്കരയുന്ന നീ.

മുടിക്കെട്ടിലെ പൂവുകൾ ചതഞ്ഞു വാടിയിരുന്നു.

പിന്നീടൊരിക്കലും നിശാഗന്ധിയായ് നീ പൂത്തില്ല.